Wednesday, 20 July 2011

വേര്‍ പിരിയാന്‍ അധികവും പൊരുത്തം നോക്കിയവര്‍

 വേര്‍ പിരിയാന്‍ അധികവും പൊരുത്തം നോക്കിയവര്‍
കുടുംബ കോടതികളുടെ ഇടനാഴികളില്‍ കണ്ണീരിന്റെ നനവ്, കയ്യിലുള്ളതെല്ലാം വിറ്റ് പെറുക്കി ആചാരങ്ങളും വിശ്വാസങ്ങളും നാട്ടുനടപ്പനുസരിച്ച് വിവാഹം ചെയ്തുകൊടുത്തിട്ടും മകള്‍ക്കേറ്റ ആഘാതത്തില്‍ നെഞ്ചുരുകുന്ന മാതാപിതാക്കള്‍. ഉത്തമ പൊരുത്തമെന്നും എല്ലാം മംഗളകരമെന്നും വിശ്വസിച്ച് ധന്യജീവിതത്തിനുവേണ്ടി മറ്റൊരാള്‍ക്ക് മുമ്പില്‍ താലികെട്ടാന്‍ തലകുനിച്ച് കൊടുത്തിട്ടും പൊരുത്തക്കേടിന്റെ നീറുന്ന ഓര്‍മ്മകളുമായി വൈധവ്യവും ബാധിച്ച മനസ്സോടെ വിവാഹമോചനത്തിനായി കോടതി വരാന്തയില്‍ നില്‍ക്കുന്ന എണ്ണമറ്റ യുവതികള്‍.  കഴിഞ്ഞതെല്ലാം ഒരു പേക്കിനാവെന്ന് വിശ്വസിച്ച് ഒരു നല്ല ജീവിതത്തിനായി ഇനിയും ശുഭ പ്രതീക്ഷവെച്ച് പുലര്‍ത്തുന്ന എണ്ണമറ്റ ചെറുപ്പക്കാര്‍.
ജ്യോതിഷ വിഷയസംബന്ധമായി കേരളത്തിലെ രണ്ട് കുടുംബകോടതികളില്‍ (തൃശൂര്‍, എറണാകുളം) നടത്തിയ സര്‍വ്വേയില്‍ പകല്‍പോലെ വ്യക്തമായ ഒരു കാര്യമുണ്ട്.  വിവാഹമോചനത്തിനായി എത്തിയിരിക്കുന്ന ദമ്പതിമാരില്‍ ബഹുഭൂരിപക്ഷവും മതവും ജാതിയും നോക്കി, വര്‍ഗ്ഗവും വര്‍ണ്ണവും നോക്കി, ജാതകപ്പൊരുത്തവും മുഹൂര്‍ത്തവും നോക്കി വിവാഹം കഴിക്കുന്ന ഹിന്ദുക്കള്‍ക്കിടയില്‍ നിന്നാണ്. 
ആരെയും ഞെട്ടിക്കുന്നതും ഇതുവരെ സത്യമെന്ന് ധരിച്ച് കൊണ്ടുനടക്കുന്നതുമായ വിശ്വാസങ്ങളുടെ അടിത്തറ ഇളക്കുന്നതുമാണ് ഈ വിവരങ്ങള്‍. 
 
വിവാഹം കഴിക്കാന്‍ പൊരുത്തം നോക്കുന്നതെന്തിനാണ്?  പൊരുത്തം നോക്കുകവഴി പൂര്‍വ്വ ജന്മത്തിലെ ദമ്പതികളെ ഒന്നിപ്പിക്കുകയാണെന്നാണ് ഒരു വാദം.  സ്ത്രീ-പുരുഷ ജാതകം ഗണിച്ച് അവര്‍ക്ക് ഭാര്യാ ഭര്‍ത്താക്കന്മാരായി സുഖ ഐശ്വര്യങ്ങളോടെ, പുത്രസമൃദ്ധിയോടെ ജീവിക്കുവാന്‍ കഴിയുമോയെന്നാണത്രെ പൊരുത്തം നോക്കി പറയുന്നത്.
''ദിനം ഗണ മഹേന്ദ്രം
സ്ത്രി ദീര്‍ഘം, യോനി രേഖച രാശി രാശ്യാധിപോ വശ്യം
രജു വേധൗച തേദശാ''
ഇതാണ് പത്ത് പൊരുത്തങ്ങള്‍, രാശിപ്പൊരുത്തം, രാശ്യാധിപപ്പൊരുത്തം, വശ്യപ്പൊരുത്തം, ഗണപ്പൊരുത്തം, മദ്ധ്യമരജ്ജുദോഷം, വേധദോഷം, ദിനപ്പൊരുത്തം ഇവയാണത്രെ പൊരുത്തങ്ങള്‍.  യഥാവിധി പ്രകാരം ഈ പൊരുത്തങ്ങളെല്ലാം നോക്കി എല്ലാസ്ഥാപിത വിശ്വാസങ്ങളുടെ മുമ്പിലും ശാസ്ത്രമെന്ന് വിശ്വസിച്ച് തലകുനിച്ചിട്ടും എണ്ണമറ്റ ദമ്പതിമാര്‍ കോടതി വരാന്തയിലും അല്ലാതെയും ദാമ്പത്ത്യത്തിന്റെ കയ്പുനീരുമായി കഴിയുമ്പോഴാണ് പൊരുത്തം നോക്കുന്നതിന്റെ പൊരുത്തക്കേടുകള്‍ തലപൊക്കുന്നത്. 
 

ഈ പൊരുത്തവും മുഹൂര്‍ത്തവുമെല്ലാം മനുഷ്യവംശത്തിന്റെ നിലനില്‍പ്പിന് അനിവാര്യമായിരുന്നെങ്കില്‍ തീര്‍ച്ചയായും ഈ മാര്‍ഗ്ഗം ലോകത്തുള്ള എല്ലാവരും സ്വീകരിക്കുമായിരുന്നുവെന്നത് വേറെ കാര്യം.
ഈ പൊരുത്തം നോക്കല്‍ എന്ന ഏര്‍പ്പാട് തന്നെ മനുഷ്യന്റെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്നതാണ്.  പൂര്‍വ്വജന്മത്തിലെ ദമ്പതിമാരെ ഈ ജന്മത്തിലും ഒന്നിപ്പിക്കുന്ന മഹദ് കര്‍മ്മമാണത്രെ പൊരുത്തം നോക്കല്‍.  പൂര്‍വ്വ ജന്മത്തില്‍ ഒരാണിന് ഒരു പെണ്ണല്ലേ ഉണ്ടായിട്ടുണ്ടാവുകയുള്ളൂ. അപ്പോള്‍ ഈ ലോകത്ത് പരസ്പരം ചേരാവുന്ന ഒരേയൊരു സ്ത്രീ ജാതകവും ഒരേയൊരു പുരുഷജാതകവുമല്ലേ ഉണ്ടാവാന്‍ പാടുള്ളൂ. 
ഇനി എങ്ങിനെയാണിവര്‍ പൊരുത്തം നോക്കുന്നത്.  ഉദാഹരണത്തിന് മദ്ധ്യമരജ്ജുദോഷം നോക്കുന്ന രീതിയെടുക്കാം.  മൂന്ന് വിരലുകള്‍ നിവര്‍ത്തി ഒന്നാമത്തെ വിരലില്‍ നിന്നും അശ്വതി, ഭരണി, കാര്‍ത്തിക എന്ന് എണ്ണുക.  മൂന്നാമത്തെ വിരലില്‍ നിന്നും തിരികെ രോഹിണി, മകയിരം, തിരുവാതിര എന്ന് എണ്ണി വീണ്ടും ഒന്നാം വിരലില്‍ നിന്ന് പുണര്‍തം, പൂയ്യം, ആയില്യം എന്ന് എണ്ണുക. ഇങ്ങനെ എണ്ണുമ്പോള്‍ മധ്യവിരലില്‍ വരുന്ന നക്ഷത്രങ്ങള്‍ തമ്മില്‍ രജുദോഷം ഉണ്ടത്രെ.  ഈ നാളുകള്‍ തമ്മില്‍ ചേര്‍ക്കാറില്ല.
എന്തൊരു കണക്കാണിത്.  ഈ ദോഷപ്രഖ്യാപനത്തിന് വല്ല അടിസ്ഥാനവുമുണ്ടോ?
ജോത്സ്യന്റെ കൈവിരലുകള്‍ ചലിക്കുന്നതിനനുസരിച്ച് നക്ഷത്രങ്ങള്‍ തമ്മില്‍ അടുക്കുകയും അകലുകയും സ്‌നേഹിക്കുകയും വെറുക്കുകയും നന്നാക്കുകയും നശിപ്പിക്കുകയും ചെയ്യുമെന്നല്ലേ ഇത് പറയുന്നത്. 
 
ക്രിസ്ത്യാനികള്‍ക്കും മുസ്ലീമുകള്‍ക്കും ഇടയിലുണ്ടാകുന്ന വിവാഹമോചന കേസുകളില്‍ നല്ലൊരു പങ്കും സര്‍ക്കാര്‍ കോടതികളിലെത്തുന്നില്ലെന്നുള്ളത് ഒരു സത്യമാണ്.  പക്ഷെ ആചാരപ്രകാരം എല്ലാം പൊരുത്തമെന്ന് വിധിച്ച് വിവാഹം കഴിക്കുന്ന ഹിന്ദുക്കള്‍ക്കിടയിലുണ്ടായിക്കൊണ്ടിരിക്കുന്ന വിവാഹ മോചന വര്‍ദ്ധനവ് ന്യായീകരിക്കുവാന്‍ മറ്റു സമൂദായങ്ങളെ കൂട്ടുപിടിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല.

ഒരു ദാമ്പത്യ ജീവിതത്തിനും ഒരു മിനിമം ഗ്യാരണ്ടിപോലും ഉറപ്പ് തരുവാന്‍ കഴിയാത്ത ഈ പൊരുത്തം നോക്കല്‍ ഏര്‍പ്പാട് കൊണ്ട് ജ്യോത്സ്യന്‍മാര്‍ക്കല്ലാതെ വേറെ ആര്‍ക്കെങ്കിലും ഈ ലോകത്ത് ഗുണമുള്ളതായി കേട്ടിട്ടുണ്ടോ.  ജാതക പൊരുത്തം നോക്കി വിവാഹം കഴിക്കുന്ന ദമ്പതിമാരിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ജാതകം നോക്കി പൊരുത്തമെന്നും വിവാഹയോഗ്യമെന്നും വിധിച്ച ജ്യോത്സ്യന്‍കൂടി ഉത്തരവാദിയാണെന്ന ഒരു നിയമം വന്നാല്‍ അന്നത്തോടുകൂടി തീരുന്നതേയുള്ളൂ ജ്യോത്സ്യന്മാരുടെ പൊരുത്തം നോക്കല്‍ പരിപാടി. 

Monday, 4 July 2011

സി.പി.ഐ. (എം.) ദേശിയ ഈര്‍ക്കിലി (പാര്‍ട്ടി) ആയത്‌ എങ്ങിനെ?

സി.പി.ഐ. (എം.) ദേശിയ ഈര്‍ക്കിലി (പാര്‍ട്ടി) ആയത്‌ എങ്ങിനെ?
2011 ജൂണ്‍ 17 വെള്ളിയാഴ്‌ചയിലെ ദേശാഭിമാനി ദിനപത്രത്തിന്റെ പ്രധാന ലീഡ്‌ സി.പി.ഐ. (എം) ദേശീയ സെക്രട്ടറി സഖാവ്‌ പ്രകാശ്‌ കാരാട്ടിന്റെ ഒരു പ്രസ്‌താവനയാണ്‌. ``പൗരസമൂഹക്കാര്‍ക്ക്‌ അരാഷ്‌ട്രീയ അജന്‍ഡ'' എന്നാണ്‌ തലവാചകം. ഇ.എം.എസ്‌. സ്‌മൃതി 2011 ന്റെ ഭാഗമായി തൃശൂരില്‍ സംഘടിപ്പിച്ച മാര്‍ക്‌സിസം - ഒരു പുത്തന്‍ വായന- ദേശീയ സെമിനാറില്‍ പ്രബന്ധം അവതരിപ്പിച്ചുകൊണ്ടുള്ള കാരാട്ടിന്റെ പ്രസംഗമാണ്‌ വാര്‍ത്ത. വാര്‍ത്ത തുടങ്ങുന്നത്‌ ഇങ്ങനെയാണ്‌. 

കാരാട്ടിന്റെ വിഷമം പകല്‍പോലെ വ്യക്തമാണ്‌. അഴിമതിക്കെതിരെ സമരം നടത്തുന്ന അന്നാഹസാരെ രാഷ്‌ട്രീയക്കാരെ തള്ളിപ്പറയുകയും ആര്‍.എസ്‌.എസ്‌. നെ ക്ഷണിക്കുകയും ചെയ്‌തു. അതുകൊണ്ട്‌ ഹസാരെയുടെ സമരം അരാഷ്‌ട്രീയവും മോശവുമായി. ആര്‍.എസ്‌.എസ്‌. നെ തള്ളിപ്പറയുകയും സഖാക്കളെ ക്ഷണിക്കുകയും ചെയ്‌തിരുന്നുവെങ്കില്‍ സമരം ഗംഭീരമായേനെ. പക്ഷെ സമരം കേരളത്തിലും ബംഗാളിലും മാത്രം പോരാ ഇന്ത്യ മുഴുവന്‍ വേണമെന്നുള്ളതുകൊണ്ടായിരിക്കണം അന്നാഹസാരെ ആര്‍.എസ്‌.എസ്‌. നെ ക്ഷണിച്ചത്‌.
കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ മുന്‍കാല ചരിത്രം ആവര്‍ത്തിക്കുക മാത്രമാണ്‌ കാരാട്ടും ചെയ്‌തത്‌. എഴുതാപ്പുറം വായിക്കുക. യാഥാര്‍ത്ഥ്യങ്ങളെ മുഖാമുഖം വീക്ഷിച്ച്‌ വസ്‌തുതകളെ വിലയിരുത്തുന്നതിനുപകരം ഒരുതരം ഒളിച്ചോട്ടം.
ഇന്ത്യന്‍ രാഷ്‌ട്രീയത്തിന്റെ ചരിത്രത്തില്‍ ഈ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലാണ്‌ ``പൗരസമൂഹം'' എന്നൊരു സമൂഹവും അതല്ലാത്ത ഇതിനെ എതിര്‍ക്കുന്ന ഒരു ഭരണ രാഷ്‌ട്രീയ സമൂഹവും ഉണ്ടായിട്ടുള്ളത്‌. രാജ്യത്തെ ഭരണകൂടവും ജനസമൂഹവും തമ്മിലുണ്ടായ അകല്‍ച്ചയുടെ ഫലമാണ്‌. സ്വാതന്ത്ര്യത്തിനുശേഷമുള്ള കഴിഞ്ഞ 7 ദശാബ്‌ദങ്ങളില്‍ ഭരണം ചില കുടുംബങ്ങളുടേയും അവരുടെ കൂട്ടാളികളുടേയും കൈയ്യിലകപ്പെടുകയും അഴിമതിയും അതിലൂടെയുള്ള സ്വത്തുസമ്പത്തുക്കള്‍ മുഴുവനും ഇവരില്‍ കേന്ദ്രീകരിക്കപ്പെടുകയും ചെയ്‌തുവെന്നതാണ്‌ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ദേശീയ ദുരന്തം. അഴിമതി തുടക്കത്തില്‍ ലക്ഷങ്ങളും പിന്നീടത്‌ കോടികളും ഇപ്പോഴത്‌ ലക്ഷം കോടികളുമായി എന്നത്‌ ജനഹിതമില്ലാത്ത ജനാധിപത്യഭരണമാണ്‌ നമ്മുടേതെന്ന്‌ വിളിച്ചോതുന്നു.
 
പൗരസമൂഹ പ്രതിനിധിയായിട്ടാണ്‌ അന്നാഹസാരെ ടീം അറിയപ്പെടുന്നത്‌. ഇവര്‍ ആ നിലയില്‍ രാഷ്‌ട്രത്തിലെമ്പാടും അംഗീകരിക്കപ്പെടുകയും ചെയ്യുന്നു. ഭരണഘടന അനുസരിച്ച്‌ സത്യം ചെയ്‌ത്‌ ഈ ഭാരതരാജ്യത്തിന്റെ ഭൂമിയും സ്വത്തും സര്‍വ്വസ്വവും ഭരിക്കുവാനും നയിക്കുവാനും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട അധികാരമുള്ള ഇന്ത്യന്‍ പ്രസിഡന്റിനേക്കാളും പ്രധാനമന്ത്രിയേക്കാളും രാഷ്‌ട്രീയ പാര്‍ട്ടിയേക്കാളും പ്രിയങ്കരനായി പൊതുസമൂഹ പ്രതിനിധികള്‍ മാറിയിട്ടുണ്ടെങ്കില്‍ അത്‌ അവരുടെ കുറ്റമല്ല. ഒരു സാധാരണ മനുഷ്യനേക്കാള്‍ കൂടുതല്‍ അധികാരമില്ലാത്തവര്‍, അധികാരകേന്ദ്രങ്ങളെ നടുക്കുകയും, രാഷ്‌ട്രം ഇവരെ പ്രതീക്ഷയോടെ നമിക്കുകയും ചെയ്യുമ്പോള്‍ അതിനെ അരാഷ്‌ട്രീയ വാദമെന്ന്‌ മുദ്രകുത്തി മാറ്റിനിര്‍ത്തുവാന്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ പോലെയുള്ള തിമിര രാഷ്‌ട്രിയ വാദികള്‍ക്കേ കഴിയൂ.
ഒരു ജനാധിപത്യസമൂഹത്തില്‍ പൊതുസമൂഹ പ്രതിനിധികളെന്ന്‌ പറയുന്നത്‌ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയാണ്‌. പഞ്ചായത്ത്‌ മെമ്പര്‍മാര്‍ ആ പഞ്ചായത്തിലേക്കുള്ള പൊതുസമൂഹ പ്രതിനിധികളാണ്‌. എം.എല്‍.എ. മാര്‍ ആ സംസ്ഥാനത്തെ പൊതുസമൂഹ പ്രതിനിധികളാണ്‌. എം.പി. മാര്‍ രാജ്യത്തെ പൊതുമണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധികളാണ്‌. പക്ഷെ ഇവരെല്ലാം വെറും രാഷ്‌ട്രീയ പ്രതിനിധികള്‍ മാത്രമാവുകയും പൊതു,സമൂഹം എന്ന യഥാര്‍ത്ഥമണ്ഡലം ജനമനസ്സുകളില്‍ പോലും ഇവര്‍ക്ക്‌ നഷ്‌ടപ്പെടുകയും ചെയ്‌തുവെന്നതാണ്‌ ഇപ്പോഴത്തെ പ്രതിഭാസം. ഈ വിടവിലാണ്‌ അന്നാഹസാരെയും സംഘവും കയറിയിരിക്കുന്നത്‌. ഈ രാഷ്‌ട്രത്തെ അഴിമതി വിമുക്തമാക്കുവാന്‍ വേണ്ടി പിറവിയെടുത്ത അവതാര പുരുഷന്മാരായിട്ടാണ്‌ അന്നാഹസാരെയുടെ പൊതുസമൂഹത്തെ രാഷ്‌ട്രം ഇന്ന്‌ നോക്കിക്കാണുന്നത്‌. ഇത്‌ രാഷ്‌ട്രീയത്തിന്റെ പരാജയമാണ്‌. ആയിരക്കണക്കിന്‌ കോടി രൂപയുടെ അഴിമതിയുടെ പട്ടിക ഓരോ ദിവസവും പുറത്തുവരുമ്പോള്‍ രാഷ്‌ട്രത്തെ അഴിമതി വിമുക്തമാക്കണമെന്ന്‌ പറയുന്നവരെ അരാഷ്‌ട്രീയവാദികള്‍ എന്ന്‌ വിളിക്കുകയല്ല. മറിച്ച്‌ ആ നേതൃത്വത്തെ പിന്‍തുണയ്‌ക്കുകയല്ലേ വേണ്ടത്‌?
ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം പ്രത്യേകിച്ച്‌ സി.പി.ഐ. (എം.) എന്നും ജനഹിതത്തിനെതിരായിട്ടാണ്‌ ചിന്തിച്ചിട്ടുള്ളത്‌. ഇത്‌ ദേശീയതയുടെ കാര്യത്തിലായാലും ആത്മീയതയുടെ കാര്യത്തിലായാലും സംസ്‌ക്കാരത്തിന്റെ കാര്യത്തിലായാലും മനോഭാവം രാഷ്ട്രവിരുദ്ധമാണ്‌. ഇപ്പോള്‍ അഴിമതിയുടെ കാര്യത്തിലായാലും ഇവര്‍ അങ്ങിനെ തന്നെ ചിന്തിക്കുന്നു. തങ്ങളുടെ നിലപാടുകള്‍ക്ക്‌ വര്‍ഗ്ഗസമര വൈരുദ്ധ്യാത്മക തലം നല്‍കാന്‍ ശ്രമിക്കുകയും അതില്‍ വീണ്ടും വീണ്ടും പരാജയപ്പെടുകയും ചെയ്യുന്നു. ``പൊതുസമൂഹം'' പ്രശ്‌നത്തിലും ഇത്‌ ആവര്‍ത്തിക്കുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങി ഒമ്പത്‌ ദശാബ്‌ദങ്ങളായിട്ടും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ രാജ്യത്തെ ദേശീയ ഈര്‍ക്കിലി പാര്‍ട്ടികളായി തുടരുന്നത്‌ ഇതുകൊണ്ടാണ്‌.