Monday, 4 July 2011

സി.പി.ഐ. (എം.) ദേശിയ ഈര്‍ക്കിലി (പാര്‍ട്ടി) ആയത്‌ എങ്ങിനെ?

സി.പി.ഐ. (എം.) ദേശിയ ഈര്‍ക്കിലി (പാര്‍ട്ടി) ആയത്‌ എങ്ങിനെ?
2011 ജൂണ്‍ 17 വെള്ളിയാഴ്‌ചയിലെ ദേശാഭിമാനി ദിനപത്രത്തിന്റെ പ്രധാന ലീഡ്‌ സി.പി.ഐ. (എം) ദേശീയ സെക്രട്ടറി സഖാവ്‌ പ്രകാശ്‌ കാരാട്ടിന്റെ ഒരു പ്രസ്‌താവനയാണ്‌. ``പൗരസമൂഹക്കാര്‍ക്ക്‌ അരാഷ്‌ട്രീയ അജന്‍ഡ'' എന്നാണ്‌ തലവാചകം. ഇ.എം.എസ്‌. സ്‌മൃതി 2011 ന്റെ ഭാഗമായി തൃശൂരില്‍ സംഘടിപ്പിച്ച മാര്‍ക്‌സിസം - ഒരു പുത്തന്‍ വായന- ദേശീയ സെമിനാറില്‍ പ്രബന്ധം അവതരിപ്പിച്ചുകൊണ്ടുള്ള കാരാട്ടിന്റെ പ്രസംഗമാണ്‌ വാര്‍ത്ത. വാര്‍ത്ത തുടങ്ങുന്നത്‌ ഇങ്ങനെയാണ്‌. 

കാരാട്ടിന്റെ വിഷമം പകല്‍പോലെ വ്യക്തമാണ്‌. അഴിമതിക്കെതിരെ സമരം നടത്തുന്ന അന്നാഹസാരെ രാഷ്‌ട്രീയക്കാരെ തള്ളിപ്പറയുകയും ആര്‍.എസ്‌.എസ്‌. നെ ക്ഷണിക്കുകയും ചെയ്‌തു. അതുകൊണ്ട്‌ ഹസാരെയുടെ സമരം അരാഷ്‌ട്രീയവും മോശവുമായി. ആര്‍.എസ്‌.എസ്‌. നെ തള്ളിപ്പറയുകയും സഖാക്കളെ ക്ഷണിക്കുകയും ചെയ്‌തിരുന്നുവെങ്കില്‍ സമരം ഗംഭീരമായേനെ. പക്ഷെ സമരം കേരളത്തിലും ബംഗാളിലും മാത്രം പോരാ ഇന്ത്യ മുഴുവന്‍ വേണമെന്നുള്ളതുകൊണ്ടായിരിക്കണം അന്നാഹസാരെ ആര്‍.എസ്‌.എസ്‌. നെ ക്ഷണിച്ചത്‌.
കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ മുന്‍കാല ചരിത്രം ആവര്‍ത്തിക്കുക മാത്രമാണ്‌ കാരാട്ടും ചെയ്‌തത്‌. എഴുതാപ്പുറം വായിക്കുക. യാഥാര്‍ത്ഥ്യങ്ങളെ മുഖാമുഖം വീക്ഷിച്ച്‌ വസ്‌തുതകളെ വിലയിരുത്തുന്നതിനുപകരം ഒരുതരം ഒളിച്ചോട്ടം.
ഇന്ത്യന്‍ രാഷ്‌ട്രീയത്തിന്റെ ചരിത്രത്തില്‍ ഈ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലാണ്‌ ``പൗരസമൂഹം'' എന്നൊരു സമൂഹവും അതല്ലാത്ത ഇതിനെ എതിര്‍ക്കുന്ന ഒരു ഭരണ രാഷ്‌ട്രീയ സമൂഹവും ഉണ്ടായിട്ടുള്ളത്‌. രാജ്യത്തെ ഭരണകൂടവും ജനസമൂഹവും തമ്മിലുണ്ടായ അകല്‍ച്ചയുടെ ഫലമാണ്‌. സ്വാതന്ത്ര്യത്തിനുശേഷമുള്ള കഴിഞ്ഞ 7 ദശാബ്‌ദങ്ങളില്‍ ഭരണം ചില കുടുംബങ്ങളുടേയും അവരുടെ കൂട്ടാളികളുടേയും കൈയ്യിലകപ്പെടുകയും അഴിമതിയും അതിലൂടെയുള്ള സ്വത്തുസമ്പത്തുക്കള്‍ മുഴുവനും ഇവരില്‍ കേന്ദ്രീകരിക്കപ്പെടുകയും ചെയ്‌തുവെന്നതാണ്‌ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ദേശീയ ദുരന്തം. അഴിമതി തുടക്കത്തില്‍ ലക്ഷങ്ങളും പിന്നീടത്‌ കോടികളും ഇപ്പോഴത്‌ ലക്ഷം കോടികളുമായി എന്നത്‌ ജനഹിതമില്ലാത്ത ജനാധിപത്യഭരണമാണ്‌ നമ്മുടേതെന്ന്‌ വിളിച്ചോതുന്നു.
 
പൗരസമൂഹ പ്രതിനിധിയായിട്ടാണ്‌ അന്നാഹസാരെ ടീം അറിയപ്പെടുന്നത്‌. ഇവര്‍ ആ നിലയില്‍ രാഷ്‌ട്രത്തിലെമ്പാടും അംഗീകരിക്കപ്പെടുകയും ചെയ്യുന്നു. ഭരണഘടന അനുസരിച്ച്‌ സത്യം ചെയ്‌ത്‌ ഈ ഭാരതരാജ്യത്തിന്റെ ഭൂമിയും സ്വത്തും സര്‍വ്വസ്വവും ഭരിക്കുവാനും നയിക്കുവാനും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട അധികാരമുള്ള ഇന്ത്യന്‍ പ്രസിഡന്റിനേക്കാളും പ്രധാനമന്ത്രിയേക്കാളും രാഷ്‌ട്രീയ പാര്‍ട്ടിയേക്കാളും പ്രിയങ്കരനായി പൊതുസമൂഹ പ്രതിനിധികള്‍ മാറിയിട്ടുണ്ടെങ്കില്‍ അത്‌ അവരുടെ കുറ്റമല്ല. ഒരു സാധാരണ മനുഷ്യനേക്കാള്‍ കൂടുതല്‍ അധികാരമില്ലാത്തവര്‍, അധികാരകേന്ദ്രങ്ങളെ നടുക്കുകയും, രാഷ്‌ട്രം ഇവരെ പ്രതീക്ഷയോടെ നമിക്കുകയും ചെയ്യുമ്പോള്‍ അതിനെ അരാഷ്‌ട്രീയ വാദമെന്ന്‌ മുദ്രകുത്തി മാറ്റിനിര്‍ത്തുവാന്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ പോലെയുള്ള തിമിര രാഷ്‌ട്രിയ വാദികള്‍ക്കേ കഴിയൂ.
ഒരു ജനാധിപത്യസമൂഹത്തില്‍ പൊതുസമൂഹ പ്രതിനിധികളെന്ന്‌ പറയുന്നത്‌ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയാണ്‌. പഞ്ചായത്ത്‌ മെമ്പര്‍മാര്‍ ആ പഞ്ചായത്തിലേക്കുള്ള പൊതുസമൂഹ പ്രതിനിധികളാണ്‌. എം.എല്‍.എ. മാര്‍ ആ സംസ്ഥാനത്തെ പൊതുസമൂഹ പ്രതിനിധികളാണ്‌. എം.പി. മാര്‍ രാജ്യത്തെ പൊതുമണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധികളാണ്‌. പക്ഷെ ഇവരെല്ലാം വെറും രാഷ്‌ട്രീയ പ്രതിനിധികള്‍ മാത്രമാവുകയും പൊതു,സമൂഹം എന്ന യഥാര്‍ത്ഥമണ്ഡലം ജനമനസ്സുകളില്‍ പോലും ഇവര്‍ക്ക്‌ നഷ്‌ടപ്പെടുകയും ചെയ്‌തുവെന്നതാണ്‌ ഇപ്പോഴത്തെ പ്രതിഭാസം. ഈ വിടവിലാണ്‌ അന്നാഹസാരെയും സംഘവും കയറിയിരിക്കുന്നത്‌. ഈ രാഷ്‌ട്രത്തെ അഴിമതി വിമുക്തമാക്കുവാന്‍ വേണ്ടി പിറവിയെടുത്ത അവതാര പുരുഷന്മാരായിട്ടാണ്‌ അന്നാഹസാരെയുടെ പൊതുസമൂഹത്തെ രാഷ്‌ട്രം ഇന്ന്‌ നോക്കിക്കാണുന്നത്‌. ഇത്‌ രാഷ്‌ട്രീയത്തിന്റെ പരാജയമാണ്‌. ആയിരക്കണക്കിന്‌ കോടി രൂപയുടെ അഴിമതിയുടെ പട്ടിക ഓരോ ദിവസവും പുറത്തുവരുമ്പോള്‍ രാഷ്‌ട്രത്തെ അഴിമതി വിമുക്തമാക്കണമെന്ന്‌ പറയുന്നവരെ അരാഷ്‌ട്രീയവാദികള്‍ എന്ന്‌ വിളിക്കുകയല്ല. മറിച്ച്‌ ആ നേതൃത്വത്തെ പിന്‍തുണയ്‌ക്കുകയല്ലേ വേണ്ടത്‌?
ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം പ്രത്യേകിച്ച്‌ സി.പി.ഐ. (എം.) എന്നും ജനഹിതത്തിനെതിരായിട്ടാണ്‌ ചിന്തിച്ചിട്ടുള്ളത്‌. ഇത്‌ ദേശീയതയുടെ കാര്യത്തിലായാലും ആത്മീയതയുടെ കാര്യത്തിലായാലും സംസ്‌ക്കാരത്തിന്റെ കാര്യത്തിലായാലും മനോഭാവം രാഷ്ട്രവിരുദ്ധമാണ്‌. ഇപ്പോള്‍ അഴിമതിയുടെ കാര്യത്തിലായാലും ഇവര്‍ അങ്ങിനെ തന്നെ ചിന്തിക്കുന്നു. തങ്ങളുടെ നിലപാടുകള്‍ക്ക്‌ വര്‍ഗ്ഗസമര വൈരുദ്ധ്യാത്മക തലം നല്‍കാന്‍ ശ്രമിക്കുകയും അതില്‍ വീണ്ടും വീണ്ടും പരാജയപ്പെടുകയും ചെയ്യുന്നു. ``പൊതുസമൂഹം'' പ്രശ്‌നത്തിലും ഇത്‌ ആവര്‍ത്തിക്കുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങി ഒമ്പത്‌ ദശാബ്‌ദങ്ങളായിട്ടും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ രാജ്യത്തെ ദേശീയ ഈര്‍ക്കിലി പാര്‍ട്ടികളായി തുടരുന്നത്‌ ഇതുകൊണ്ടാണ്‌.

No comments:

Post a Comment