Wednesday, 20 July 2011

വേര്‍ പിരിയാന്‍ അധികവും പൊരുത്തം നോക്കിയവര്‍

 വേര്‍ പിരിയാന്‍ അധികവും പൊരുത്തം നോക്കിയവര്‍
കുടുംബ കോടതികളുടെ ഇടനാഴികളില്‍ കണ്ണീരിന്റെ നനവ്, കയ്യിലുള്ളതെല്ലാം വിറ്റ് പെറുക്കി ആചാരങ്ങളും വിശ്വാസങ്ങളും നാട്ടുനടപ്പനുസരിച്ച് വിവാഹം ചെയ്തുകൊടുത്തിട്ടും മകള്‍ക്കേറ്റ ആഘാതത്തില്‍ നെഞ്ചുരുകുന്ന മാതാപിതാക്കള്‍. ഉത്തമ പൊരുത്തമെന്നും എല്ലാം മംഗളകരമെന്നും വിശ്വസിച്ച് ധന്യജീവിതത്തിനുവേണ്ടി മറ്റൊരാള്‍ക്ക് മുമ്പില്‍ താലികെട്ടാന്‍ തലകുനിച്ച് കൊടുത്തിട്ടും പൊരുത്തക്കേടിന്റെ നീറുന്ന ഓര്‍മ്മകളുമായി വൈധവ്യവും ബാധിച്ച മനസ്സോടെ വിവാഹമോചനത്തിനായി കോടതി വരാന്തയില്‍ നില്‍ക്കുന്ന എണ്ണമറ്റ യുവതികള്‍.  കഴിഞ്ഞതെല്ലാം ഒരു പേക്കിനാവെന്ന് വിശ്വസിച്ച് ഒരു നല്ല ജീവിതത്തിനായി ഇനിയും ശുഭ പ്രതീക്ഷവെച്ച് പുലര്‍ത്തുന്ന എണ്ണമറ്റ ചെറുപ്പക്കാര്‍.
ജ്യോതിഷ വിഷയസംബന്ധമായി കേരളത്തിലെ രണ്ട് കുടുംബകോടതികളില്‍ (തൃശൂര്‍, എറണാകുളം) നടത്തിയ സര്‍വ്വേയില്‍ പകല്‍പോലെ വ്യക്തമായ ഒരു കാര്യമുണ്ട്.  വിവാഹമോചനത്തിനായി എത്തിയിരിക്കുന്ന ദമ്പതിമാരില്‍ ബഹുഭൂരിപക്ഷവും മതവും ജാതിയും നോക്കി, വര്‍ഗ്ഗവും വര്‍ണ്ണവും നോക്കി, ജാതകപ്പൊരുത്തവും മുഹൂര്‍ത്തവും നോക്കി വിവാഹം കഴിക്കുന്ന ഹിന്ദുക്കള്‍ക്കിടയില്‍ നിന്നാണ്. 
ആരെയും ഞെട്ടിക്കുന്നതും ഇതുവരെ സത്യമെന്ന് ധരിച്ച് കൊണ്ടുനടക്കുന്നതുമായ വിശ്വാസങ്ങളുടെ അടിത്തറ ഇളക്കുന്നതുമാണ് ഈ വിവരങ്ങള്‍. 
 
വിവാഹം കഴിക്കാന്‍ പൊരുത്തം നോക്കുന്നതെന്തിനാണ്?  പൊരുത്തം നോക്കുകവഴി പൂര്‍വ്വ ജന്മത്തിലെ ദമ്പതികളെ ഒന്നിപ്പിക്കുകയാണെന്നാണ് ഒരു വാദം.  സ്ത്രീ-പുരുഷ ജാതകം ഗണിച്ച് അവര്‍ക്ക് ഭാര്യാ ഭര്‍ത്താക്കന്മാരായി സുഖ ഐശ്വര്യങ്ങളോടെ, പുത്രസമൃദ്ധിയോടെ ജീവിക്കുവാന്‍ കഴിയുമോയെന്നാണത്രെ പൊരുത്തം നോക്കി പറയുന്നത്.
''ദിനം ഗണ മഹേന്ദ്രം
സ്ത്രി ദീര്‍ഘം, യോനി രേഖച രാശി രാശ്യാധിപോ വശ്യം
രജു വേധൗച തേദശാ''
ഇതാണ് പത്ത് പൊരുത്തങ്ങള്‍, രാശിപ്പൊരുത്തം, രാശ്യാധിപപ്പൊരുത്തം, വശ്യപ്പൊരുത്തം, ഗണപ്പൊരുത്തം, മദ്ധ്യമരജ്ജുദോഷം, വേധദോഷം, ദിനപ്പൊരുത്തം ഇവയാണത്രെ പൊരുത്തങ്ങള്‍.  യഥാവിധി പ്രകാരം ഈ പൊരുത്തങ്ങളെല്ലാം നോക്കി എല്ലാസ്ഥാപിത വിശ്വാസങ്ങളുടെ മുമ്പിലും ശാസ്ത്രമെന്ന് വിശ്വസിച്ച് തലകുനിച്ചിട്ടും എണ്ണമറ്റ ദമ്പതിമാര്‍ കോടതി വരാന്തയിലും അല്ലാതെയും ദാമ്പത്ത്യത്തിന്റെ കയ്പുനീരുമായി കഴിയുമ്പോഴാണ് പൊരുത്തം നോക്കുന്നതിന്റെ പൊരുത്തക്കേടുകള്‍ തലപൊക്കുന്നത്. 
 

ഈ പൊരുത്തവും മുഹൂര്‍ത്തവുമെല്ലാം മനുഷ്യവംശത്തിന്റെ നിലനില്‍പ്പിന് അനിവാര്യമായിരുന്നെങ്കില്‍ തീര്‍ച്ചയായും ഈ മാര്‍ഗ്ഗം ലോകത്തുള്ള എല്ലാവരും സ്വീകരിക്കുമായിരുന്നുവെന്നത് വേറെ കാര്യം.
ഈ പൊരുത്തം നോക്കല്‍ എന്ന ഏര്‍പ്പാട് തന്നെ മനുഷ്യന്റെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്നതാണ്.  പൂര്‍വ്വജന്മത്തിലെ ദമ്പതിമാരെ ഈ ജന്മത്തിലും ഒന്നിപ്പിക്കുന്ന മഹദ് കര്‍മ്മമാണത്രെ പൊരുത്തം നോക്കല്‍.  പൂര്‍വ്വ ജന്മത്തില്‍ ഒരാണിന് ഒരു പെണ്ണല്ലേ ഉണ്ടായിട്ടുണ്ടാവുകയുള്ളൂ. അപ്പോള്‍ ഈ ലോകത്ത് പരസ്പരം ചേരാവുന്ന ഒരേയൊരു സ്ത്രീ ജാതകവും ഒരേയൊരു പുരുഷജാതകവുമല്ലേ ഉണ്ടാവാന്‍ പാടുള്ളൂ. 
ഇനി എങ്ങിനെയാണിവര്‍ പൊരുത്തം നോക്കുന്നത്.  ഉദാഹരണത്തിന് മദ്ധ്യമരജ്ജുദോഷം നോക്കുന്ന രീതിയെടുക്കാം.  മൂന്ന് വിരലുകള്‍ നിവര്‍ത്തി ഒന്നാമത്തെ വിരലില്‍ നിന്നും അശ്വതി, ഭരണി, കാര്‍ത്തിക എന്ന് എണ്ണുക.  മൂന്നാമത്തെ വിരലില്‍ നിന്നും തിരികെ രോഹിണി, മകയിരം, തിരുവാതിര എന്ന് എണ്ണി വീണ്ടും ഒന്നാം വിരലില്‍ നിന്ന് പുണര്‍തം, പൂയ്യം, ആയില്യം എന്ന് എണ്ണുക. ഇങ്ങനെ എണ്ണുമ്പോള്‍ മധ്യവിരലില്‍ വരുന്ന നക്ഷത്രങ്ങള്‍ തമ്മില്‍ രജുദോഷം ഉണ്ടത്രെ.  ഈ നാളുകള്‍ തമ്മില്‍ ചേര്‍ക്കാറില്ല.
എന്തൊരു കണക്കാണിത്.  ഈ ദോഷപ്രഖ്യാപനത്തിന് വല്ല അടിസ്ഥാനവുമുണ്ടോ?
ജോത്സ്യന്റെ കൈവിരലുകള്‍ ചലിക്കുന്നതിനനുസരിച്ച് നക്ഷത്രങ്ങള്‍ തമ്മില്‍ അടുക്കുകയും അകലുകയും സ്‌നേഹിക്കുകയും വെറുക്കുകയും നന്നാക്കുകയും നശിപ്പിക്കുകയും ചെയ്യുമെന്നല്ലേ ഇത് പറയുന്നത്. 
 
ക്രിസ്ത്യാനികള്‍ക്കും മുസ്ലീമുകള്‍ക്കും ഇടയിലുണ്ടാകുന്ന വിവാഹമോചന കേസുകളില്‍ നല്ലൊരു പങ്കും സര്‍ക്കാര്‍ കോടതികളിലെത്തുന്നില്ലെന്നുള്ളത് ഒരു സത്യമാണ്.  പക്ഷെ ആചാരപ്രകാരം എല്ലാം പൊരുത്തമെന്ന് വിധിച്ച് വിവാഹം കഴിക്കുന്ന ഹിന്ദുക്കള്‍ക്കിടയിലുണ്ടായിക്കൊണ്ടിരിക്കുന്ന വിവാഹ മോചന വര്‍ദ്ധനവ് ന്യായീകരിക്കുവാന്‍ മറ്റു സമൂദായങ്ങളെ കൂട്ടുപിടിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല.

ഒരു ദാമ്പത്യ ജീവിതത്തിനും ഒരു മിനിമം ഗ്യാരണ്ടിപോലും ഉറപ്പ് തരുവാന്‍ കഴിയാത്ത ഈ പൊരുത്തം നോക്കല്‍ ഏര്‍പ്പാട് കൊണ്ട് ജ്യോത്സ്യന്‍മാര്‍ക്കല്ലാതെ വേറെ ആര്‍ക്കെങ്കിലും ഈ ലോകത്ത് ഗുണമുള്ളതായി കേട്ടിട്ടുണ്ടോ.  ജാതക പൊരുത്തം നോക്കി വിവാഹം കഴിക്കുന്ന ദമ്പതിമാരിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ജാതകം നോക്കി പൊരുത്തമെന്നും വിവാഹയോഗ്യമെന്നും വിധിച്ച ജ്യോത്സ്യന്‍കൂടി ഉത്തരവാദിയാണെന്ന ഒരു നിയമം വന്നാല്‍ അന്നത്തോടുകൂടി തീരുന്നതേയുള്ളൂ ജ്യോത്സ്യന്മാരുടെ പൊരുത്തം നോക്കല്‍ പരിപാടി. 

No comments:

Post a Comment