Saturday, 11 June 2011

തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ പുരപ്പുറം തൂക്കുന്നു

തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ പുരപ്പുറം തൂക്കുന്നു
ജനഹിതം മാനിക്കുവാന്‍ തെരഞ്ഞെടുപ്പ്‌
കമ്മീഷനുകള്‍ക്കും ബാദ്ധ്യതയുണ്ട്‌.

ഇന്ത്യയില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ എന്നൊരു വിഭാഗമുണ്ടെന്നും ഇതൊരു ഭരണഘടന സ്ഥാപനമാ
ണെന്നും ഇതിന്‌ വളരെ വിപുലമായ അധികാരങ്ങളുണ്ടെന്നും ലോകം അറിഞ്ഞത്‌ മലയാളിയായ പാല
ക്കാട്ടുകാരന്‍ ടി.എന്‍. ശേഷന്‍ ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണറായിരുന്നപ്പോഴാണ്‌. നമ്മുടെ രാജ്യത്തെ കുത്തഴിഞ്ഞ്‌ കിടന്നിരുന്ന തെരഞ്ഞെടുപ്പ്‌ സംവിധാനത്തെ കര്‍ശനമായ നിയമങ്ങളിലൂടെയും നിയന്ത്രണങ്ങളിലൂടെയും ശേഷന്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചു. തിരുവായ്‌ക്ക്‌ എതിര്‍വായ ഇല്ലെന്ന രീതിയില്‍ നാടുഭരിച്ചിരുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും അതിന്റെ നേതാക്കള്‍ക്കും, ശേഷന്‍ തുടങ്ങിവെച്ച തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ അധികാര വാഴ്‌ചയെ ഇന്നേവരെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
തെരഞ്ഞെടുപ്പ്‌ പെരുമാറ്റചട്ടം എന്ന പദം തന്നെ നാട്ടില്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത്‌ ശേഷന്‌ ശേഷമാണ്‌. പൊതുസമൂഹത്തിന്മേലുള്ള രാഷ്‌ട്രീയ പാര്‍ട്ടികളുടെ അനിയന്ത്രിതമായ കൈയ്യേറ്റത്തിന്മേലാണ്‌ ആദ്യം ചട്ടം പ്രയോഗിച്ചത്‌. സമ്പത്തും അധികാരവുമുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ പൊതുസമൂഹത്തിന്‌ മേല്‍ നടത്തുന്ന കയ്യേറ്റങ്ങള്‍ അസഹനീയവും ശുദ്ധ അധികാര ദുര്‍വിനിയോഗവുമായിരുന്നു. ലളിതമായൊരു ഉദാഹരണം പറയാം. നഗരമെന്നോ നാട്ടിന്‍പ്രദേശമെന്നോ വ്യത്യാസമില്ലാതെ അതാത്‌ പ്രദേശങ്ങളിലെ കവലകളും കണ്ണായ സ്ഥലങ്ങളും രാഷ്‌ട്രീയ പാര്‍ട്ടിക്കാര്‍ തെരഞ്ഞെടുപ്പ്‌ അടുക്കുമ്പോള്‍ ബുക്ക്‌ ചെയ്‌ത്‌ കൊടിതോരണങ്ങള്‍ കെട്ടുകയും തങ്ങളുടെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ വേണ്ടി അലങ്കരിക്കുകയും ചെയ്യുന്ന ഒരു പ്രവണതയുണ്ടായിരുന്നു. പലപ്പോഴും രാഷ്‌ട്രീയ സംഘട്ടനങ്ങള്‍ക്ക്‌ ഇത്‌ ഇടവരുത്തിയിരുന്നു. സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളുടെ മതിലുകളും മറ്റും ഇതുപോലെ ബുക്ക്‌ ചെയ്യുകയും മതില്‍ബുക്കിംഗ്‌ ചോരക്കളിയായി മാറുകയും ചെയ്യുന്നതും പതിവായിരുന്നു. പോലീസും മദ്ധ്യസ്ഥന്മാരുമൊക്കെ ഇടപെട്ട്‌ കവലകളും മതിലുകളും മുന്നണികള്‍ക്കും പാര്‍ട്ടികള്‍ക്കും പങ്കുവെച്ച്‌ കൊടുത്ത സംഭവങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്‌. കക്ഷിരാഷ്‌ട്രീയ ഭേദമന്യേ ജാതിമതഭേദമന്യേ പൊതുസമൂഹത്തിന്‌ മുഴുവന്‍ അവകാശപ്പെട്ട പൊതുസ്ഥലങ്ങള്‍ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ ഉപയോഗിക്കുന്നത്‌ തടഞ്ഞ ഇലക്ഷന്‍ കമ്മീഷന്റെ നടപടി പൊതുജനങ്ങള്‍ക്കിടയില്‍ കമ്മീഷനെ കുറിച്ചുണ്ടാക്കിയ മതിപ്പ്‌ വളരെ വലുതാണ്‌. ഇത്‌പോലെ തെരഞ്ഞെടുപ്പ്‌ അടുക്കുമ്പോള്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ കുറെ ആനുകൂല്യങ്ങള്‍ വാരിക്കോരി പ്രഖ്യാപിച്ച്‌ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനേയും നിയന്ത്രിക്കുവാന്‍ തെരഞ്ഞെടുപ്പ്‌ നിയമങ്ങള്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിന്റെ തലേദിവസം കൂടിയ ക്യാബിനിറ്റില്‍ ഒരു കിലോ അരി 2 രൂപ നിരക്കില്‍ വിതരണം ചെയ്യാനുള്ള കേരളത്തിലെ എല്‍.ഡി.എഫ്‌. സര്‍ക്കാരിന്റെ തീരുമാനത്തിന്‌ പിന്നിലുള്ള രാഷ്‌ട്രീയം.

ഇലക്ഷന്‍ കമ്മീഷന്‍ തിരിച്ചറിഞ്ഞ്‌ തടഞ്ഞത്‌ നല്ല തീരുമാനം തന്നെ. 5 കൊല്ലം നീണ്ട്‌ നിവര്‍ന്ന്‌ ഭരിച്ചിട്ട്‌ വോട്ടെടുപ്പിന്റെ തലേന്നാണോ 2 രൂപയ്‌ക്ക്‌ അരി കൊടുക്കാനുള്ള വിശാല മനസ്ഥിതി നിങ്ങള്‍ക്കുണ്ടായിയുള്ളൂ. പിന്നെ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ ചോദ്യത്തിന്‌ സത്യസന്ധമായ മറുപടി നല്‍കുവാന്‍ എല്‍.ഡി.എഫ്‌. ന്‌ ഇതുവരെ കഴിഞ്ഞിട്ടില്ല.
തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ എന്ന ഭരണ സ്ഥാപനം കൊണ്ടുവന്ന നിയമങ്ങളെ ഭാരതത്തിന്റെ പൊതുസമൂഹം പിന്തുണയ്‌ക്കുകയും ആസ്വദിക്കുകയും ചെയ്യുന്നുവെന്നതാണ്‌ സത്യം. തെരഞ്ഞെടുപ്പ്‌ പെരുമാറ്റചട്ടം എന്ന ലക്ഷ്‌മണ രേഖയില്‍ തൊട്ടും തൊടാതെയും നടക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും പെടാപ്പാടുപെടുന്നതും സാധാരണക്കാര്‍ ഈ നിയമത്തിന്റെ ശക്തികണ്ട്‌ മന്ദസ്‌മിതം തൂകിക്കൊണ്ടിരിക്കുന്നതും വര്‍ത്തമാനകാല ചരിത്രം. എല്ലാവരേയും നിയന്ത്രിക്കുന്ന രാജ്യത്തെ മുഴുവന്‍ നിയന്ത്രിക്കുന്ന രാഷ്ട്രീയക്കാരെ വരച്ച വരയില്‍ നിര്‍ത്താന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷനെങ്കിലും കഴിയുന്നുണ്ടല്ലോ എന്ന സംതൃപ്‌തിതന്നെയാണ്‌ ഈ പൊതുമന്ദഹാസത്തിന്‌ പിന്നില്‍.
എന്നാല്‍ ഈ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ പല പ്രവര്‍ത്തികളും ഇന്ന്‌ അമിതാധികാരത്തിലേക്ക്‌ കടക്കുന്നതായി അനുഭവപ്പെടുന്നു. ഇതിനൊരു ഉദാഹരണമാണ്‌ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മൊബൈല്‍ ഫോണുകള്‍ക്ക്‌ ഏര്‍പ്പെടുത്തിയ നിയന്ത്രണം. മൊബൈല്‍ ഫോണ്‍ പോലെ വളരെ ചുരുങ്ങിയ കാലംകൊണ്ട്‌ സമൂഹത്തിനിടയില്‍ ഇത്രയേറെ പ്രചാരം നേടിയ മറ്റൊരു വസ്‌തുവില്ല. കണ്ണടച്ച്‌ തുറക്കുന്ന സമയംകൊണ്ട്‌ എന്നൊക്കെ വേണമെങ്കില്‍ മൊബൈല്‍ഫോണിന്റെ പ്രചാരവര്‍ദ്ധനവിനെ വിശേഷിപ്പിക്കാം. പല സ്ഥലങ്ങളിലും മൊബൈല്‍ ഫോണിന്‌ നിയമപരമായ വിലക്കുകളുണ്ട്‌. വാഹനങ്ങള്‍ ഓടിക്കുമ്പോഴും കോടതി പരിസരങ്ങളിലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്‌ ശിക്ഷാര്‍ഹമായ കുറ്റമാണ്‌. മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതേ കുറ്റകരമാകുന്നുള്ളൂ. കൈയ്യില്‍ സൂക്ഷിക്കുന്നത്‌ കുറ്റകരമല്ല. പല സ്‌ക്കൂള്‍ കോളേജുകളിലും ഹോസ്റ്റലുകളിലും സുരക്ഷാ പ്രശ്‌നമുള്ള സ്ഥലങ്ങളിലും മൊബൈല്‍ഫോണ്‍ പ്രവര്‍ത്തിപ്പിക്കുന്നത്‌ നിയമപരമായി തടഞ്ഞിട്ടുണ്ട്‌. മറ്റ്‌ സാഹചര്യങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ ആളുകള്‍ സ്വിച്ച്‌ ഓഫ്‌ ചെയ്‌ത്‌ കൈവശം വയ്‌ക്കും. ഒരാളും ഇത്‌ കുറ്റകരമാണെന്ന്‌ ഇന്നോളം പറഞ്ഞിട്ടില്ല. എന്നാല്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഇപ്പോള്‍ ഇതും പറഞ്ഞിരിക്കുന്നു.
പോളിംഗ്‌ ബൂത്തിന്‌ 100 മീറ്റര്‍ ഉള്ളില്‍ മൊബൈല്‍ ഫോണ്‍ എന്ന വസ്‌തു ഉപയോഗിക്കാത്ത രീതിയില്‍പോലും കൈവശം വെയ്‌ക്കുന്നത്‌ കുറ്റകരമാണെന്നും അങ്ങിനെ ഫോണ്‍ വെച്ചാല്‍ അത്‌ പിടിച്ചെടുത്ത്‌ തെരഞ്ഞെടുപ്പ്‌ ഫലം പ്രഖ്യാപിക്കുന്ന ദിവസം വരെ (ഇപ്പോള്‍ 30 ദിവസം) കസ്റ്റഡിയില്‍ വെക്കാന്‍ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥന്മാര്‍ക്ക്‌ അധികാരം ഉണ്ടെന്നുമൊക്കെ ഇലക്ഷന്‍ കമ്മീഷന്‍ കല്‌പനകള്‍ പുറപ്പെടുവിക്കുവാന്‍ തുടങ്ങിയാല്‍ പൊതുജനം എന്തുചെയ്യും. സമ്മതിദായകന്‍ പോളിംഗ്‌ ബൂത്തിനുള്ളില്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന്‌ പറഞ്ഞാല്‍ അത്‌ ന്യായവും പോളിംഗ്‌ ബൂത്തിന്റെ 100 മീറ്റര്‍ ചുറ്റളവിനുള്ളില്‍ ഫോണ്‍ കണ്ടുപോകരുതെന്ന്‌ പറഞ്ഞാല്‍ അത്‌ അന്യായവുമാണ്‌.
ഇതിന്‌ സമാനമായ മറ്റൊന്നായിരുന്നു വിഷുവിന്റെ തലേന്ന്‌ തെരഞ്ഞെടുപ്പ്‌ വെച്ചത്‌. മലയാളികള്‍ വിഷു ആഘോഷിച്ചത്‌ 15-ാം തിയ്യതി. തെരഞ്ഞെടുപ്പ്‌ 13 ന്‌. തെരഞ്ഞെടുപ്പ്‌ ഡ്യൂട്ടിക്ക്‌ നിയമിക്കപ്പെട്ട പതിനായിരക്കണക്കിന്‌ ഉദ്യോഗസ്ഥര്‍ ഇലക്ഷനും വിഷുവിനും ഇടയില്‍പെട്ട്‌ വട്ടംകറങ്ങി. 13-ാം തിയ്യതിയിലെ ഇലക്ഷന്‍ ഡ്യൂട്ടിക്ക്‌ തലേന്ന്‌ 12-ാം തിയ്യതി രാവിലെ 8 മണിക്ക്‌ തന്നെ ഉദ്യോഗസ്ഥര്‍ ജില്ലാകേന്ദ്രങ്ങളില്‍ ഡ്യൂട്ടിക്ക്‌ ഹാജരായി. ഇലക്ഷന്‍ സാമഗ്രികളും വാങ്ങി പിന്നെ പോളിംഗ്‌ ബൂത്തിലേക്ക്‌. ഇവര്‍ പിന്നീട്‌ വീടുകളിലേക്ക്‌ തിരികെ പോകുന്നത്‌ പിറ്റേന്നത്തെ ഇലക്ഷന്‍ 5 മണിക്ക്‌ കഴിഞ്ഞ്‌ ഇലക്ഷന്‍ സാമഗ്രികള്‍ നിര്‍ദ്ദിഷ്‌ട കേന്ദ്രങ്ങളിലെത്തിച്ച്‌ രാത്രിയേറെ ചെന്നിട്ടാണ്‌. വിഷു ആഘോഷത്തിന്‌ വീടുകളില്‍ നടത്തേണ്ട ഒരുക്കങ്ങള്‍ നടത്തുവാന്‍ നിരവധിപേര്‍ക്ക്‌ കഴിഞ്ഞില്ല. വിഷുവിനെ തൊട്ടുകൊണ്ട്‌ തെരഞ്ഞെടുപ്പ്‌ നടത്തരുതെന്ന്‌ പല രാഷ്‌ട്രീയ പാര്‍ട്ടികളും സംഘടനകളും ആവശ്യപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അത്‌ കേട്ടതായി നടിച്ചില്ല.
തെരഞ്ഞെടുപ്പുകളെ സംബന്ധിച്ചേടത്തോളം തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അവസാന വാക്കായി നില്‍ക്കുകയും കോടതികള്‍ തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ തെരഞ്ഞെടുപ്പ്‌ കഴിയുന്നതുവരെ കാത്ത്‌ നില്‍ക്കുകയും ചെയ്യുന്ന നമ്മുടെ നാട്ടില്‍ പരിഷ്‌ക്കാരങ്ങള്‍ക്കും വേണം ജനാധിപത്യമുഖം. ജനഹിതം മാനിക്കുവാന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷനുകള്‍ക്കും ബാദ്ധ്യതയുണ്ട്‌.
സന്തോഷ്‌ ബോബന്‍

No comments:

Post a Comment