

മലയാള ഭാഷയില്‍ ഒരു ചാനല്‍കൂടി പിറന്നു. റിപ്പോര്‍ട്ടര്‍. ബഹുകോടീശ്വരന്മാരായ ഗള്‍ഫ് മലയാളികളാണത്രെ ഇതിന് പിന്നില്‍. ഇന്ത്യാവിഷന്‍ ചാനലിന്റെ സൃഷ്‌ടാക്കളിലൊരാളാണെന്ന് സ്വയം വിശ്വസിക്കുകയും പൊതുസമൂഹം വിശ്വസിപ്പിക്കുകയും ചെയ്‌തിരുന്ന നികേഷ് കുമാര്‍, കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ പോകുന്ന പോലെ ഇന്ത്യാവിഷനെ ഉപേക്ഷിച്ച് റിപ്പോര്‍ട്ടറിലേക്ക് പോയി.മലയാള ദൃശ്യമാധ്യമരംഗത്ത് വലിയൊരു മാറ്റം കുറിച്ച ചാനലാണ് ഇന്ത്യാവിഷന്‍. 24 മണിക്കൂറും തുടര്‍ച്ചയായ ദൃശ്യസന്നിവേശവാര്‍ത്തകള്‍ എന്നത് തന്നെയായിരുന്നു പ്രത്യേകത. ചാനല്‍ തുടങ്ങി കുറച്ച് കഴിഞ്ഞപ്പോഴെക്കും ചാനലിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായി. ജോലിക്കാര്‍ക്കും ശമ്പളകുടിശ്ശിഖയുണ്ടായി. ദേശാഭിമാനി പോലുള്ള മാധ്യമങ്ങള്‍ ഇന്ത്യാവിഷന്റെ സാമ്പത്തിക പ്രതിസന്ധി നന്നായി ആഘോഷിച്ചു. ചാനലിന്റെ തകര്‍ച്ച പലരും സ്വപ്‌നം കണ്ടു. പക്ഷെ ഇന്ത്യാവിഷന്‍ മുതലാളിയായ എം.കെ. മുനീറും ചാനലിന്റെ സര്‍വ്വസ്വവുമായ നികേഷ്‌കുമാറും ചേര്‍ന്ന് ചാനലിനെ മുന്നോട്ട് നയിച്ചു.
അങ്ങിനെയിരിക്കെ മലയാള മനോരമ ചാനല്‍ അവതരിച്ചു. മനോരമ ചാനലും ഇന്ത്യാവിഷനും തുടക്കത്തില്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടായിരുന്നു. കാരണം
ഇന്ത്യാവിഷനില്‍ നിന്ന് പണി പഠിച്ച് മനോരമ എന്ന സുരക്ഷിത ചാനലിലേക്ക് കൂടുമാറിയ കുരുവികളായിരുന്നു മനോരമ ചാനലിന്റെ ക്യാമറയ്‌ക്ക് മുന്നില്‍ അണിനിരന്നത്. ഇന്ത്യാവിഷന്‍ ചാനലുകാര്‍ കഷ്‌ടപ്പെട്ട് പഠിപ്പിച്ച് കൊഞ്ഞപ്പും വിക്കലും മാറിയപ്പോള്‍ കുറേപേര്‍ മനോരമയിലേക്ക് സുരക്ഷിത (സാമ്പത്തിക) വലയത്തിലേക്ക് ചാടിയെന്നാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞത്. ഇതാണ് മനുഷ്യന്‍. മറ്റുള്ളവര്‍ക്ക് വേണ്ടി ത്യാഗം സഹിക്കുന്നതിനേക്കാള്‍ അവനവന് വേണ്ടി സുഖിക്കാനാണ് എല്ലാവരും ഇഷ്‌ടപ്പെടുന്നത്. സാമ്പത്തിക കഷ്‌ടപ്പാടുള്ള ഇന്ത്യാവിഷനെക്കാള്‍
അതിലെ കുറെപേര്‍ സാമ്പത്തിക സുരക്ഷിതത്വമുള്ള മനോരമയിലേക്ക് പോയി. ഇന്ത്യാവിഷന്‍ ജീവനക്കാരെ മൊത്തമായി കച്ചവടം ചെയ്യാനായിരുന്നു മനോരമയുടെ പദ്ധതി. അങ്ങിനെ ഇന്ത്യാവിഷന്റെ വിടവിലേക്ക് ഇടിച്ചുകയറുക. പക്ഷെ വലയിലെ മുഴുവന്‍ മീനുകളും പോകാതെനോക്കാന്‍ നികേഷിന് കഴിഞ്ഞു.കലണ്ടര്‍ വര്‍ഷം രണ്ടുമൂന്ന് പിന്നേയും കഴിഞ്ഞു. അന്ന് ഇന്ത്യാവിഷനിലെ ജോലിക്കാരെ ഇന്ത്യാവിഷനില്‍ നിലനിര്‍ത്താന്‍ പാടുപെട്ട അതേ നികേഷ്‌കുമാര്‍ കുടുംബസമേതം ഇന്ത്യാവിഷനില്‍ നിന്ന് ചാടി റിപ്പോര്‍ട്ടര്‍ ചാനലിന്റെ അമരക്കാരനായിരിക്കുന്നു. ഇന്ത്യാവിഷനിലെ ത്യാഗത്തേക്കാള്‍ റിപ്പോര്‍ട്ടറിലെ സുഖമത്രെ പരമാനന്ദം. സ്വന്തം ചാനല്‍ തുടങ്ങുമ്പോള്‍ മനോരമ ഇന്ത്യാവിഷനോട് ചെയ്‌ത അതേപണിയാണ് നികേഷ് ഇന്ത്യാവിഷനോട് ചെയ്‌തത്. ഇന്ത്യാവിഷനിലെ ജോലിക്കാരെ മെച്ചപ്പെട്ട സമ്പത്ത് കാണിച്ച് ഊരിക്കൊണ്ടുപോരുക. ഇന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ മറ്റൊരു ഇന്ത്യാവിഷനാണ്. ഇന്ത്യാവിഷനിലെ മുഖങ്ങളാണ് ഇന്ന് റിപ്പോര്‍ട്ടര്‍ നിറയെ.
ഇന്ത്യാവിഷനില്‍ നിന്ന് റിപ്പോര്‍ട്ടറിലേക്കുള്ള ഇന്ത്യാവിഷന്‍ തൊഴിലാളികളുടെ സുരക്ഷിത കുടിയേറ്റം വാര്‍ത്തയായില്ലെങ്കിലും മറ്റൊന്ന് വലിയ വാര്‍ത്തയായി. സി.പി.ഐ. (എം.) ചാനലായ കൈരളി-പീപ്പിളിന്റെ എം.ഡി. ജോണ്‍ ബ്രിട്ടാസ് ആഗോള കുത്തക ചാനല്‍ ബൂര്‍ഷാസിയായ റൂപ്പെര്‍ട്ട് മര്‍ഡോക്കിന്റെ നിയന്ത്രണത്തിലുള്ള ഏഷ്യാനെറ്റ്‌ലേക്ക് കൂടുമാറിയത്.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ പ്രത്യേകിച്ച് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ശാപമാണ് ഛര്‍ദ്ദിച്ചത് ഭക്ഷിക്കുകയെന്നത്. എന്തിനെയാണോ ഏറ്റവുമധികം എതിര്‍ക്കുന്നത് പിന്നീട് അതിന്റെ ആളായി മാറും പാര്‍ട്ടി. തെറ്റുതിരുത്തല്‍ പ്രക്രിയ എന്ന പേരില്‍ സി.പി.ഐ. (എം.) നടത്തിയിട്ടുള്ള ഒരുവിധം എല്ലാ ഇടപാടുകളും ഈ ഛര്‍ദ്ദിച്ചത് ഭക്ഷിക്കലായിരുന്നു. സ്വാശ്രയകോളേജിനെതിരെ സമരം ചെയ്‌ത് രക്തസാക്ഷികളായവരുടെ ബലികുടീരത്തിന് മുന്നിലിരുന്ന് സ്വാശ്രയകോളേജ് സീറ്റൊന്നിന് അരക്കോടിയും മുക്കാല്‍ കോടിയും കോഴവാങ്ങി ഭരിക്കുന്നത് ഇതിലൊന്ന് മാത്രം.
ഒരു പ്രസ്ഥാനം തന്നെ കുറുത്ത വാവും വെളുത്ത വാവും നോക്കി നയംമാറി നയംമാറി
തെറ്റുതിരുത്തുമ്പോള്‍ ഇനിയും യൗവനം പിന്നിട്ട് കഴിയാത്ത ജോണ്‍ബ്രിട്ടാസിനെപ്പോലൊരാള്‍ കൂടുതല്‍ മെച്ചപ്പെട്ട ജീവിതസൗകര്യം വാഗ്‌ദാനംചെയ്യുന്ന ആഗോള മാധ്യമകുത്തകഭീകരനുമായി കൈകോര്‍ത്ത് കൂടുതല്‍ മെച്ചപ്പെട്ട ജീവിതത്തിന് വേണ്ടി ശ്രമിക്കുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷെ മാര്‍ക്‌സിറ്റ് പാര്‍ട്ടിയും അതുമായി ബന്ധപ്പെട്ടവര്‍ക്കും ഛര്‍ദ്ദിച്ചത് ഭക്ഷിക്കുമ്പോഴുണ്ടാകുന്നത്‌പോലെയൊരു കലപില ഇതിലുമുണ്ടായി. സമൂഹത്തിലെ ഓരോരുത്തരില്‍ നിന്നും ചില്ലിക്കാശ് ഓഹരിയായി പിരിച്ച് മാധ്യമകുത്തകകള്‍ക്കെതിരെ ജനകീയ മാധ്യമബദല്‍ എന്നപേരില്‍ ഒരു ജനതയുടെ ആത്മാവിഷ്‌ക്കാരം എന്ന് കൊട്ടിഘോഷിച്ച് ഒന്നിന് പിറകെ ഒന്നായി 3 ചാനലുകള്‍ സൃഷ്‌ടിച്ച മാര്‍ക്‌സിസ്റ്റ് ചാനലിന്റെ തലപ്പത്ത്‌നിന്ന് ഏറ്റവും വലിയ തലതന്നെ കുത്തകകളുടെ പ്രലോഭനങ്ങളില്‍ വശംവദനായി ബദലിനെ തള്ളിപ്പറഞ്ഞ് പോകുമ്പോള്‍ സമൂഹത്തിനത് ചര്‍ച്ചചെയ്യാതിരിക്കുവാന്‍ കഴിയില്ല. സമൂഹം ചര്‍ച്ചചെയ്‌തു. ഇന്ത്യാവിഷനില്‍ നിന്ന് നികേഷ് കുമാര്‍ റിപ്പോര്‍ട്ടറിലേക്ക് പോകുന്നത് മാതൃഭൂമി ആഴ്‌ചപ്പതിപ്പ് പോലെ ചില പ്രസിദ്ധീകരണങ്ങള്‍ ചര്‍ച്ചയാക്കിയെങ്കിലും ചര്‍ച്ചയായില്ല. പക്ഷെ ബ്രിട്ടാസിന്റെ കൂടുമാറ്റം ചര്‍ച്ചയായി. കാരണം വൈരുദ്ധ്യാത്മകത തന്നെ.വായില്‍ വരുന്ന ഓരോ കാര്യങ്ങള്‍ ദീര്‍ഘവീക്ഷണമില്ലാതെ ഇസത്തിന്റെ പേരില്‍ വിളിച്ച് പറയുകയും അതിനുവേണ്ടി ഒരുപാടാളുകളെ ബലിയാടാക്കുകയും ചെയ്യുന്നുവെന്നതാണ് ഇന്ത്യന്‍ കമ്മ്യൂണിസത്തിന്റെ വലിയ ഗതികേട്. ചാനലിലും സംഭവിച്ചത് ഇത് തന്നെയാണ്. ഒരു ഉദാഹരണം പറയാം. കേരളത്തില്‍ ഒറ്റനമ്പര്‍ -അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ വലിയ സമരം നടത്തിയവരാണ് ഡി.വൈ.എഫ്.ഐ. ക്കാര്‍ എന്നാല്‍ ഈ കേരളത്തില്‍ ഒറ്റ നമ്പര്‍ - അന്യസംസ്ഥാന ലോട്ടറികളുടെ ഫലം കൊല്ലത്തില്‍ 365 ദിവസവും തല്‍സമയം സംപ്രേഷണം ചെയ്‌ത് കോടികള്‍ കൊയ്യാന്‍ ലാഭം കിട്ടിയത് ജനകീയ ബദലെന്നും പറഞ്ഞ് ഓഹരി പിരിച്ചുണ്ടാക്കിയ കൈരളി ചാനല്‍ ഗ്രൂപ്പിനാണ്. തിരുവനന്തപുരത്ത് അംബരചുംബിയായി നില്‍ക്കുന്ന കൈരളി ടവറിന്റെ മൂലധനത്തില്‍ മാര്‍ട്ടിന്റെ പണവും കാണാം ഇഷ്‌ടംപോലെ. ഡി.വൈ.എഫ്.ഐ.യെ വിലയ്‌ക്കെടുക്കാന്‍ മാര്‍ട്ടിന്‍ കൈരളിയിലേക്ക് കയറിയതാണോ അതോ ഡി.വൈ.എഫ്.ഐ.യെ കാട്ടി കൈരളി മാര്‍ട്ടിനെ വരുതിയിലാക്കിയതാണോ?.
ലോകത്തില്‍ മറ്റൊരു ചാനല്‍ തൊഴിലാളിക്കും കിട്ടാത്ത യാത്രയയപ്പാണ് കൈരളി ബ്രിട്ടാസിന് നല്‍കിയത്. യാത്രയയപ്പ് തല്‍സമയം കാണേണ്ടവരൊക്കെ കണ്ടു. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഒരു കാറ് ഇദ്ദേഹത്തിന് കൈരളി നല്‍കി. ഒരു തൊഴിലാളിവര്‍ഗ്ഗ ചാനലില്‍ നിന്ന് ഒരു ബഹുരാഷ്‌ട്ര മുതലാളി വര്‍ഗ്ഗ ചാനലിലേക്ക് പോകുന്ന ആളെ ഇങ്ങനെ യാത്രയയക്കണോ എന്ന് വെളുത്തതെല്ലാം പാലാണെന്ന് കരുതുന്ന പല ശുദ്ധആത്മാക്കളും ഇന്ന് ചോദിക്കുന്നുണ്ട്.
ചാനലുകളുടെ ഗ്ലാമറ് വശ്യവും മോഹനവുമാണ്. അതുകൊണ്ട് ലോകത്തിലെമ്പാടും ഇനിയും ചാനലുകള്‍ വരും. കുറെ നിലനില്‍ക്കും കുറെ പൂട്ടും. മരിക്കുവോളം ഇനി മറ്റൊരുചാനലില്‍ പോകില്ലെന്ന് പറയാന്‍ ഇവര്‍ക്ക് കഴിയില്ല. ഒരാള്‍ക്കും കഴിയില്ല. ആധുനിക പ്രൊഫഷണലിസം എന്ന് പറയുന്നത് സൗകര്യങ്ങളുടേയും മോഹങ്ങളുടേയും പുറകേയുള്ള പരക്കം പാച്ചിലാണ്. ഇടം കടപ്പാടുകളോ സ്ഥായീബന്ധങ്ങളോ ഇല്ല.
No comments:
Post a Comment