Saturday, 11 June 2011

ഇവര്‍ ഡോക്‌ടര്‍മാരോ? ക്വൊട്ടേഷന്‍ സംഘാംഗങ്ങളോ?

കേട്ടവര്‍ കേട്ടവര്‍ ലജ്ജിച്ച്‌ തലതാഴ്‌ത്തുകയാണ്‌. ഇവര്‍ ഡോക്‌ടര്‍മാരോ അതോ ക്വട്ടേഷന്‍ സംഘാംഗങ്ങളോ. കര്‍ത്താവേ ഇവര്‍ ചെയ്യുന്നതെന്തെന്ന്‌ ഇവര്‍ അറിയുന്നില്ല, ഇവരോട്‌ പൊറുക്കേണമേ എന്ന ക്രിസ്‌തുവചനം ഇവരോട്‌ പറയുവാന്‍ ഒരാള്‍ക്കും കഴിയുന്നില്ല. കാരണം ഇവര്‍ ചെയ്യുന്നതെന്തെന്ന്‌ ഇവര്‍ക്കറിയാം. ഇവര്‍ക്കറിയാത്തത്‌ ഒന്നുണ്ട്‌. തൊഴിലിന്റ മഹത്വം. ഓരോ തൊഴിലിനുമുണ്ട്‌ അതിന്റേതായ വിശുദ്ധി. അതുകൊണ്ടാണ്‌ അവര്‍ ചെയ്‌ത പ്രവര്‍ത്തിയെ അവരെ പെറ്റുവലുതാക്കിയ അവരുടെ മാതാപിതാക്കള്‍ക്ക്‌ പോലും സഹിക്കുവാന്‍ കഴിയാത്തത്‌. ദുഃഖവെള്ളി, ഈസ്റ്റര്‍ സ്‌പെഷ്യല്‍ ചേര്‍ത്തല താലൂക്കില്‍ നടന്ന കൂട്ട സിസേറിയന്‌ പിന്നാലെ കൊല്ലം ജില്ലയിലെ കടയ്‌ക്കലും കത്തിവെച്ചു എന്ന്‌ കേള്‍ക്കുമ്പോള്‍ മലയാളി ഞെട്ടുന്നത്‌ കശാപ്പ്‌ സംസ്‌ക്കാരമുള്ള ഡോക്‌ടര്‍മാര്‍ കേരളക്കരയാകെ ഉണ്ടായിരിക്കുന്നുവെന്ന്‌ തിരിച്ചറിയുമ്പോഴാണ്‌.
ചേര്‍ത്തലയില്‍ 21 ഉം കടയ്‌ക്കലില്‍ 16 ഉം മൊത്തം 37 വയറാണ്‌ കത്തിക്കിരയായത്‌. ചേര്‍ത്തല പുറത്തറിഞ്ഞ്‌ 2 ദിവസം കഴിഞ്ഞപ്പോള്‍ കടയ്‌ക്കലിലെ കീറല്‍ പുറത്തറിഞ്ഞത്‌പോലെ ഒന്നിനുപിറകെ ഒന്നായി മറ്റ്‌ ആസ്‌പത്രികളിലെ കീറലുകളുടെ നീണ്ടപട്ടിക പുറത്ത്‌ വന്നേയ്‌ക്കാം! ഇനി പട്ടിക നീണ്ടാലും നീണ്ടില്ലെങ്കിലും ഒരു കാര്യം സത്യം. ഇത്‌ അവസാനത്തേതല്ല. ആദ്യത്തേതുമല്ല. ഒരുപാട്‌ കൂട്ട സിസേറിയനുകള്‍ ഇവിടെ നടന്നിട്ടുണ്ട്‌. പുറത്തറിഞ്ഞ്‌ തുടങ്ങിയതും ഇതിന്റെ ഗൗരവം മാലോകര്‍ക്ക്‌ ബോദ്ധ്യപ്പെട്ടതും ഇപ്പോഴാണെന്ന്‌ മാത്രം.
എനിക്ക്‌ കിട്ടിയ ഒരു വിവരം അനുസരിച്ച്‌ ഈസ്റ്റര്‍ സമയത്തേതിനേക്കാള്‍ കൂട്ട സിസേറിയനുകള്‍ നടക്കുന്നത്‌ ഓണക്കാലത്താണ്‌. ഡോക്‌ടര്‍മാര്‍ക്ക്‌ അവധി ദിനങ്ങള്‍ ഒന്നിച്ചെടുത്ത്‌ ഉല്ലാസയാത്രയ്‌ക്ക്‌ പോകാന്‍ വേണ്ടി മാത്രമല്ല, അത്തത്തിന്‌ കീറിയാല്‍ ഉത്രാടത്തിന്‌ വീട്ടില്‍ പോകാം എന്ന ഗൃഹാതുരത്വം കുത്തിവെച്ചും ഡോക്‌ടര്‍മാര്‍ രോഗികളില്‍ കത്തികയറ്റാറുണ്ട്‌.
നമ്മുടെ മൂക്കിന്‌ താഴെ കണ്‍മുമ്പില്‍ കേരളത്തിലെ 2 താലൂക്കാസ്‌പത്രികളില്‍ നടന്ന ഈ ഈസ്റ്റര്‍ സ്‌പെഷ്യല്‍ കൂട്ട സിസേറിയന്‍ സംഭവത്തെക്കുറിച്ച്‌ നമ്മള്‍ക്കെന്ത്‌ പറയുവാനുണ്ട്‌. ചില പ്രതിഷേധ ജാഥകളും കുറച്ച്‌ പ്രസ്‌താവനകളും സ്ഥലം മാറ്റമോ അറ്റകൈയ്‌ക്ക്‌ ഒരു സസ്‌പെന്‍ഷനോ സംഭവിച്ചാല്‍... അതിനപ്പുറം ഒരു ചുക്കും സംഭവിക്കില്ല. ഇത്‌ കേരളമാണ്‌. ഇന്ത്യയാണ്‌. നമ്മള്‍ കുറെ കണ്ടതല്ലേ. പൊതുജന പ്രതിഷേധങ്ങളും സര്‍ക്കാര്‍ വിലാസം നടപടികളുമെല്ലാം.
പെസഹവ്യാഴം മുതല്‍ ഈസ്റ്റര്‍വരെ കിട്ടുന്ന മൂന്ന്‌ നാല്‌ ഔദ്യോഗിക അവധിദിവസങ്ങളെ രോഗിശല്യമില്ലാതെ അടിച്ച്‌ പൊളിച്ചാഘോഷിക്കാന്‍ തങ്ങളുടെ രോഗികളുടെ മേല്‍ കൂട്ടസിസേറിയന്‍ നടത്തിയ ഡോക്‌ടര്‍മാരുടെ പ്രവൃത്തി നീതിരഹിതവും ദയ അര്‍ഹിക്കാത്തതുമാണ്‌. നമ്മുടെ നാട്ടിലെ ഏതൊക്കെയോ സാധാരണക്കാരായ മാതാപിതാക്കളുടെ പെണ്‍മക്കളാണ്‌ കൂട്ട വയറ്‌ കീറലിന്‌ വിധേയമായി വേദന തിന്ന്‌ കിടന്നത്‌.
നമ്മുടെ സര്‍ക്കാര്‍ വിലാസം ആരോഗ്യ സേവനമേഖല കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി സര്‍ക്കാര്‍ നിയന്ത്രണത്തിലല്ല എന്നതാണ്‌ വാസ്‌തവം. ശമ്പളം കൊടുക്കുക എന്നൊരു കാര്യത്തിനപ്പുറം ആരോഗ്യവകുപ്പില്‍ സര്‍ക്കാരിന്‌ മറ്റൊന്നും ഇന്ന്‌ ചെയ്യുവാന്‍ കഴിയുന്നില്ല. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്‌പത്രികളും മെഡിക്കല്‍ കോളേജുകളും സ്വകാര്യമേഖലയില്‍ തഴച്ച്‌ വളരുകയും സമൂഹത്തിലെ മധ്യവര്‍ഗ്ഗവും ഉപരിവര്‍ഗ്ഗവും അങ്ങോട്ട്‌ തിരിച്ചറിയുകയും ചെയ്‌തപ്പോള്‍ സര്‍ക്കാര്‍ ആസ്‌പത്രികള്‍ പാവപ്പെട്ട നമ്മുടെ നാട്ടിലെ മൂക്ക്‌ കീഴോട്ടുള്ള എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്‌. മക്കളെ ഡോക്‌ടറോ എഞ്ചിനീയറോ ആക്കണമെന്നാണ്‌. തങ്ങളുടെ മക്കള്‍ പഠിച്ച്‌ വലുതായി ഡോക്‌ടറായി ജനങ്ങളെ സേവിച്ച്‌ നാട്‌ നന്നാക്കണമെന്നുള്ള ആഗ്രഹം കൊണ്ടല്ലാ മാതാപിതാക്കളുടെ ഈ ആഗ്രഹം. മക്കള്‌ ഡോക്‌ടറായി രോഗികളുടെ കയ്യില്‍നിന്ന്‌ ധാരാളം പണം വാങ്ങി, അങ്ങിനെ വലിയ പണക്കാരായി തങ്ങള്‍ക്കും കുടുംബത്തിനും അടിച്ചുപൊളിച്ച്‌ ജീവിക്കാമെന്ന അത്യാര്‍ത്തിയില്‍ നിന്നാണ്‌ ഡോക്‌ടര്‍ മോഹം മക്കളിലേക്ക്‌ കുത്തിവെയ്‌ക്കപ്പെടുന്നത്‌. ജീവിക്കാന്‍വേണ്ടി പണമുണ്ടാക്കുക എന്ന അവസ്ഥയില്‍ നിന്ന്‌ പണമുണ്ടാക്കാന്‍ വേണ്ടി ജീവിക്കുക എന്ന അവസ്ഥയിലേക്ക്‌ ഡോക്‌ടര്‍ സമൂഹമാകെ മാറിയിരിക്കുന്നതും ഈ പണം എന്ന അടിസ്ഥാന വികാരത്തിലൂടെ കടന്നുവരുന്നവരാണിവര്‍ എന്നതുകൊണ്ടാണ്‌.
സന്തോഷ്‌ ബോബന്‍

1 comment:

  1. !mpress Irinjalakuda let success crown all your moves

    ReplyDelete